Skip to main content

ദജ്ജാൽ ഒരുക്കുന്ന ലോകം

 



  "കടൽ ഇനിയും ശാന്തമായിട്ടില്ല . കൂറ്റൻ തിരമാലകളുമായി ഭയാനകമായി ആർത്തിരമ്പുകയാണ് . ആ തിരമാലകൾക്കിടയിൽ ഒരു ചെറുകപ്പൽ എവിടേക്കെന്നറിയാതെ അലക്ഷ്യമായി നീങ്ങുന്നു . ദിവസങ്ങളോളം നീണ്ട അലച്ചിലിൽ    ഭയമൊക്കെ ഏതാണ്ട് ഇല്ലാതായിരിക്കുന്നു .എന്നാൽ വിശപ്പും  ദാഹവും ആ മുപ്പതോളം പേരെ വല്ലാതെ ക്ഷീണിതരാക്കിയിട്ടുണ്ട് . എവിടെയെങ്കിലും പ്രതീക്ഷയുടെ കര കാണുന്നുണ്ടോ എന്ന് സദാ കണ്ണും നട്ടിരിപ്പാണ് എല്ലാവരും. കൂട്ടത്തിലെ നേതാവായ തമീമുദ്ദാരി കൂടെയുള്ളവർക്ക് ആശ്വാസവും പ്രതീക്ഷയും നല്കിക്കൊണ്ടിരിക്കുന്നുണ്ട് .

 ബനീ ലഖമിലെയും ബനീ ജുദാമിലെയും മുപ്പത് പേരാണ് അവർ .ഒരു യാത്രക്കിടെ കടൽക്ഷോഭത്തിൽ തിരമാലകളിൽ പെട്ട് ഒരു മാസത്തോളമായി കടലിലാണ് . ഓരോ ദിനങ്ങളും  പ്രതീക്ഷയുടെ കരയെ ഉറ്റു നോക്കുകയാണവർ .

ഒരു ദിനം കൂടി അസ്തമയത്തോട് അടുക്കുകയാണ് . അസ്തമയ സൂര്യനോടൊപ്പം തങ്ങളുടെ പ്രതീക്ഷകളും അസ്തമിക്കുന്നത് പോലെ തോന്നി അവർക്ക് . പെട്ടെന്നാണവർ ആ കാഴ്ച കണ്ടത് . അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . അതാ ദൂരെ ഒരു ചെറിയ പച്ചപ്പ് കാണുന്നു ,ഒരു ചെറിയ ദ്വീപ് . എല്ലാവരും സന്തോഷം കൊണ്ട് മതി മറന്നു . ഏറെ നാളത്തെ അലച്ചിലിന്റെ ഒടുവിൽ തങ്ങളിതാ ഒരു കരയിൽ എത്തിയിരിക്കുന്നു . അവിടെ തങ്ങൾക്ക് വിശപ്പടക്കാൻ വല്ലതും ഉണ്ടാവും . അവർ പരസ്പരം പറഞ്ഞു . അങ്ങനെ അവർ ധൃതിയിൽ ,വളരെ പ്രതീക്ഷയോടെ ആ ദ്വീപിൽ ഇറങ്ങി . ഏറെ അപരിചിതവും മനുഷ്യവാസമില്ലാത്ത വനപ്രദേശവുമായിരുന്നു ആ ദ്വീപ് . ഭയവും ആകാംഷയും നിറഞ്ഞെങ്കിലും അവർ വലിയ സംഘം ആയതിനാൽ വനത്തിനുള്ളിലേക്ക് പതിയെ നീങ്ങി . അങ്ങനെ ആ ഉൾവനത്തിലൂടെ പതിയെ നീങ്ങിക്കൊണ്ടിരിക്കെ പെട്ടെന്നാണവർ അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടത് . ദേഹം മുഴുവൻ ജട കുത്തിയ രോമം നിറഞ്ഞ ,അവർ ഇത് വരെ കാണാത്ത പ്രകൃതമുള്ള ഒരു ജീവി . വിരൂപിയായ അതിനെ കണ്ടപ്പോൾ അവർ ആദ്യം ഭയന്നു . പിന്നീട് ധൈര്യം സംഭരിച്ച് കൊണ്ട് അവർ ചോദിച്ചു : 

''ആരാണ് നീ '' . ആ ജീവി സംസാരിക്കാൻ തുടങ്ങി :  '' ഞാൻ ജസ്സാസയാണ്  ''. 

സംഘം ചോദിച്ചു :ജസ്സാസയോ , അതെന്താണ് . ഒന്ന് വിശദീകരിക്കൂ . അപ്പോൾ ആ ജീവി പറഞ്ഞു :നിങ്ങൾ സംസാരിക്കേണ്ടത് എന്നോടല്ല . കുറച്ച് മുന്നോട്ട് പോയാൽ നിങ്ങൾക്ക് ഒരു ഗുഹയിൽ മറ്റൊരാളെ കാണാം . അയാൾ നിങ്ങളെയും കാത്തിരിക്കുകയാണ് . നിങ്ങളിൽ നിന്നും ചില കാര്യങ്ങൾ അറിയാൻ . അങ്ങനെ യാത്രാസംഘം ആ ജീവി പറഞ്ഞ വഴിയേ സഞ്ചരിച്ച് ഗുഹയിൽ എത്തി . അവിടെ അവർ കഴുത്തിൽ കൈകൾ കെട്ടിയിട്ടിരിക്കുന്നതും കണങ്കാൽ വരെ ഇരുകാലുകൾക്കിടയിൽ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടതുമായ ഒരു ഭീകര രൂപത്തെ  അവിടെ കണ്ടു. കണ്ടാൽ ഭയം ജനിപ്പിക്കുന്ന അസാധാരണ ശരീരപ്രകൃതമുള്ള ആ രൂപത്തോട് അവർ നീ ആരാണെന്ന് ചോദിച്ചു . ഉടൻ തന്നെ ആ രൂപം മറുപടി പറഞ്ഞു :ഞാൻ ആരാണെന്ന് നിങ്ങൾ വഴിയേ മനസ്സിലാക്കും . ആദ്യം നിങ്ങൾ ആരാണെന്ന് പറയൂ . അപ്പോൾ ആ സംഘത്തിൽ പെട്ടവർ തങ്ങൾ ആരാണെന്നും  ഇവിടെ എത്തിച്ചേരാൻ ഉണ്ടായ സാഹചര്യവും വിശദീകരിച്ചു .

അത് മുഴുവൻ കേട്ട ശേഷം  ബന്ധനസ്ഥനായ ആ സത്വം ചോദിച്ചു  'ബെയ്‌സാനിലെ ഈന്തപ്പനത്തോട്ടത്തെ ക്കുറിച്ച് എനിക്ക് പറഞ്ഞു തരൂ' അവർ ചോദിച്ചു: 'നിങ്ങൾക്ക് അവയെക്കുറിച്ച് എന്താണ് അറിയേണ്ടത്?' അവൻ പറഞ്ഞു: ആ  മരങ്ങൾ ഫലം കായ്ക്കുന്നുണ്ടോ എന്ന് . അവർ പറഞ്ഞു: 'അതെ. അവ കായ്ക്കുന്നുണ്ട്.' അവൻ പറഞ്ഞു: 'അതിലെ ഫലങ്ങൾ അല്പം കൂടി കഴിഞ്ഞാൽ പിന്നെ കായ്ക്കില്ല.' തുടർന്ന് ആ രൂപം ചോദിച്ചു: 'ത്വബരിയ്യ തടാകത്തെക്കുറിച്ച് എന്നോട് പറയൂ' അവർ ചോദിച്ചു : 'അതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?' അവൻ പറഞ്ഞു: 'അതിൽ  ഇപ്പോൾ വെള്ളമുണ്ടോ?' .അവർ പറഞ്ഞു: അതിൽ ധാരാളം വെള്ളമുണ്ട്. അവൻ പറഞ്ഞു: 'അത് ഉടൻ വരണ്ട് പോകും.' എന്നിട്ട് പറഞ്ഞു: 'സുകറിന്റെ (സിറിയയുടെ തെക്ക് ഭാഗത്തുള്ള) നീരുറവയെക്കുറിച്ച് എനിക്ക്  പറഞ്ഞു തരൂ.' അവർ ചോദിച്ചു: 'അതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?' അവൻ പറഞ്ഞു: 'ആ ഉറവയിൽ  വെള്ളമുണ്ടോ, ഉറവയിലെ വെള്ളം കൊണ്ട് ആളുകൾക്ക് ഉപയോഗം കിട്ടുന്നുണ്ടോ?' അവർ പറഞ്ഞു: 'അതെ, അതിൽ ധാരാളം വെള്ളമുണ്ട്, ആളുകൾ അതിലെ വെള്ളം കൊണ്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.' 

 തുടർന്ന് ആ രൂപം ചോദിച്ചു: 'മക്കയിൽ അക്ഷരാഭ്യാസമില്ലാത്ത പ്രവാചകൻ വന്നിട്ടുണ്ടോ ?അദ്ദേഹം ഇപ്പോൾ എവിടെയാണ് .' അവർ മറുപടി പറഞ്ഞു: അതേ, മക്കയിൽ പുതിയ പ്രവാചകൻ വന്നിട്ടുണ്ട്.  'അദ്ദേഹം മക്ക വിട്ട് യസ്‌രിബിൽ (മദീന) താമസമാക്കിയിരിക്കുന്നു. അവൻ  ചോദിച്ചു: 'അറബികൾ അവനെതിരെ യുദ്ധം ചെയ്യുന്നുണ്ടോ?' ഞങ്ങൾ പറഞ്ഞു: 'അതെ.' അവൻ ചോദിച്ചു: 'അവൻ അവരെ എങ്ങനെ കൈകാര്യം ചെയ്തു?' 

മറുപടി പറഞ്ഞു: അദ്ദേഹത്തിന്റെ സമീപപ്രദേശങ്ങളിൽ അദ്ദേഹത്തിന് ഒരു പാട് അണികളുണ്ട് . വിജയവും അദ്ദേഹത്തിന് തന്നെയാണ് . അത് കൊണ്ട് തന്നെ അദ്ദേഹം എല്ലാവരാലും ആകർഷിക്കപ്പെടുന്നു . അപ്പോൾ ആ രൂപം പറഞ്ഞു :അങ്ങനെയാണെങ്കിൽ  അവനോട് അനുസരണം കാണിക്കുന്നതാണ് എല്ലാവർക്കും  നല്ലത്. 

ഇനി ഞാൻ നിങ്ങൾക്ക്  എന്നെക്കുറിച്ച് പറഞ്ഞു തരാം. ഞാൻ ദജ്ജാൽ ആണ്, ഇപ്പോൾ ഞാൻ ഇവിടെ ചങ്ങലയിൽ ബന്ധനസ്ഥനാണ് . എന്നാൽ ഉടൻ തന്നെ എനിക്ക് പുറത്തുവരാൻ അനുമതി ലഭിക്കും. അപ്പോൾ ഞാൻ പുറത്ത് വന്ന് ഭൂമി മുഴുവൻ  സഞ്ചരിക്കും. മക്കയും ത്വയ്ബയും (മദീന) ഒഴികെ ഒരു പട്ടണവും വിട്ടുകൊടുക്കാതെ നാൽപത് രാത്രികൾ ഞാൻ തങ്ങും. ആ രണ്ട് പട്ടണങ്ങളും എനിക്ക് വിലക്കപ്പെട്ടതാണ്; ഞാൻ അവയിൽ  പ്രവേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, കയ്യിൽ വാളുമായി ഒരു മാലാഖ എന്നെ ആട്ടിയോടിക്കും, എല്ലാ വഴികളിലും അതിനെ കാക്കുന്ന മാലാഖമാരുണ്ടാകും...  ''

പ്രമുഖ സ്വഹാബിയായ തമീമുദ്ദാരി (റ) വിന്റെ ജീവിതത്തിൽ, അദ്ദേഹത്തിന്റെ   ഇസ്ലാം ആശ്ലേഷണത്തിന് മുമ്പ് നടന്ന സംഭവമാണ് മുകളിൽ വിവരിച്ചത് ,തന്റെ യാത്രയിൽ നേരിട്ട അത്ഭുതങ്ങൾ തന്റെ  സംഘത്തോടൊപ്പം നബി സന്നിധിയിൽ വന്ന് അദ്ദേഹം വിവരിക്കുകയാണുണ്ടായത് . ഉടൻ തന്നെ നബി (സ്വ) സ്വഹാബികളെയെല്ലാം വിളിച്ച് ചേർത്ത് പ്രസ്തുത സംഭവത്തെ അവർക്ക് വിവരിക്കുകയുണ്ടായി . അങ്ങനെ ദജ്ജാലിന് മക്കയിലും ത്വയ്ബയിലും പ്രവേശിക്കാൻ സാധ്യമല്ല എന്നു പറഞ്ഞ് തുടങ്ങിയതും 


തീര് നബി  (സ്വ) തന്റെ വടികൊണ്ട് മിംബറിൽ അടിച്ച് കൊണ്ട് പറഞ്ഞു: "ഇതാണ് ത്വയ്ബ, ഇതാണ് ത്വയ്ബ, ഇതാണ് ത്വയ്ബ," അതായത് മദീന. 

"ഇത് ഞാൻ നിങ്ങളോട്  നേരത്തെ പറഞ്ഞിരുന്നോ?" ആളുകൾ പറഞ്ഞു: അതെ. 

അപ്പോൾ [നബി(സ) പറഞ്ഞു: “തമീമിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു, കാരണം ഞാൻ അദ്ദേഹം മക്കയെയും മദീനയെയും കുറിച്ച് നിങ്ങളോട് ഞാൻ പറഞ്ഞതിനോട് യോജിക്കുന്നു. എന്നാൽ ആ ദജ്ജാൽ  സിറിയൻ കടലിൽ (മെഡിറ്ററേനിയൻ) അല്ലെങ്കിൽ യെമൻ കടലിൽ (അറബിയൻ കടൽ) ആണ്. അല്ല, അവൻ കിഴക്ക്, അവൻ കിഴക്ക്, അവൻ കിഴക്കാണ്, നബി (സ്വ) കൈകൊണ്ട് കിഴക്കോട്ട് ചൂണ്ടി. 

മുസ്ലിം ലോകം വളരെ ഭയത്തോടെയും  ഭീതിയോടെയും ഉറ്റു നോക്കുന്ന ഒന്നാണ് ദജ്ജാലിന്റെ ആഗമനം . അവന്റെ രൂപത്തെയും ഉദ്ദേശത്തെയും അവൻ ഭൂമിയിൽ അഴിച്ചു വിടുന്ന അക്രമങ്ങളെയും  വിവരിക്കുന്ന ഒരുപാട് ഹദീസുകൾ മുത്ത് നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്  . അതിഭീകരവും പൈശാചികവുമായ അവന്റെ അതിക്രമത്തിൽ നിന്ന് രക്ഷ നേടാൻ വേണ്ടി അഞ്ച് നേരവും നിസ്കാരത്തിൽ അവനിൽ നിന്ന് കാവലിനെ തേടാനും മുത്ത് റസൂൽ നമ്മോട് കല്പ്പിച്ചു . ഇത്ര മാത്രം ഭയക്കേണ്ടതായി മുത്ത് നബി നമ്മോട് താക്കീത് ചെയ്തെങ്കിൽ  ആരായിരിക്കും അവൻ,എന്തൊക്കെയായിരിക്കും  അവന്റെ പ്രവർത്തനങ്ങൾ, അവനെ എങ്ങനെ മനസ്സിലാക്കാം ,അവനിൽ  നിന്ന് എങ്ങനെ രക്ഷ നേടാം . അങ്ങനെ അനേകം ചോദ്യങ്ങൾ ഒരു വിശ്വാസിയിൽ നിന്നും ഉയർന്നു വന്നേക്കാം  . ഇതിന്റെയെല്ലാം വ്യക്തമായ ഉത്തരം  ഹദീസുകളിൽ നിന്നും മറ്റ് കിത്താബുകളിൽ നിന്നും  നമുക്ക് ലഭിക്കുന്നുണ്ട് .


ഹദീസുകളിൽ നിന്ന് 


    " ഉബാദ ഇബ്‌നു അൽ-സമിത്ത് (റ) നിന്ന് നിവേദനം: തീരു നബി  (സ) പറഞ്ഞു: "ഞാൻ ഭയപ്പെടുന്ന ദജ്ജാലിനെ കുറിച്ച് ഞാൻ നിങ്ങളോട് വളരെയധികം പറഞ്ഞിട്ടുണ്ട്. നിങ്ങൾ മനസ്സിലാക്കുകയില്ല. ദജ്ജാൽ ചുരുണ്ട മുടിയുള്ള, പരന്ന കാൽപ്പാദമുള്ള, ഉയരം കുറഞ്ഞ മനുഷ്യനായിരിക്കും. അവൻ ഒറ്റക്കണ്ണനായിരിക്കും, അവന്റെ മറ്റേ കണ്ണ്  അല്പം പുറത്തേക്ക് ഉന്തിയതായിരിക്കും . നിങ്ങൾ അവനെക്കുറിച്ച് ആശയക്കുഴപ്പത്തിലായാൽ, നിങ്ങളുടെ നാഥൻ ഒറ്റക്കണ്ണനല്ലെന്ന് ഓർക്കുക. (അബു ദാവൂദ് -3763.) "


  "അനസ് (റ) റിപോർട്ട് ചെയ്ത  ഹദീസ് അനുസരിച്ച്, നബി (സ) പറഞ്ഞു: "ഒരു പ്രവാചകനും അയക്കപ്പെട്ടിട്ടില്ല, ഒറ്റക്കണ്ണുള്ള നുണയനെക്കുറിച്ച്  തന്റെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടയല്ലാതെ . അവൻ ഒറ്റക്കണ്ണനാണ്, എന്നാൽ നിങ്ങളുടെ നാഥൻ ഒറ്റക്കണ്ണനല്ല, അവന്റെ കണ്ണുകൾക്കിടയിൽ 'കാഫിർ' എന്ന് എഴുതപ്പെടും.'' (സ്വഹീഹ് ബുഖാരി 6598). "


           ചുവന്ന നിറമുള്ള, കുറിയ, കട്ടിയുള്ള ചുരുണ്ട മുടി, വിശാലമായ നെറ്റി, വീതിയേറിയ നെഞ്ച്, വലത് കണ്ണിന് അന്ധത  ആയിരിക്കില്ല, മറ്റേ കണ്ണാകട്ടെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുന്തിരിപ്പഴം പോലെ തോന്നപ്പെടും . അത്  അവന്റെ കണ്ണിന്റെ അറ്റത്ത് വളരുന്ന കട്ടിയുള്ള മാംസം കൊണ്ട് മൂടിയിരിക്കും. ഇരു കണ്ണുകൾക്കുമിടയിൽ "കാഫിർ" എന്നെഴുതിയിട്ടുണ്ടാവും . അത് എല്ലാ വിശ്വാസികൾക്കും വായിക്കാൻ സാധിക്കും ,ഇതാണ് ഹദീസുകളിൽ വന്ന ദ്ദജ്ജാലിന്റെ ഏകദേശ ചിത്രം . 

കള്ളം പറഞ്ഞും  വഞ്ചിച്ചും ആളുകളെ ആശയക്കുഴപ്പത്തിലാക്കി തന്റെ കുഫ്‌റിനെ ആളുകളിൽ നിന്ന് മറച്ചുവെക്കുന്നതിനാലാണ് അവനെ ദജ്ജാൽ എന്ന് വിളിക്കപ്പെടുന്നത്. അന്ത്യനാളോടടുക്കുമ്പോൾ ജനങ്ങളെ ഈമാനിൽ നിന്ന് തെറ്റിക്കാൻ ഇറങ്ങുക എന്നതിലുപരി ഭൂമി മുഴുവൻ സംഹാര താണ്ഡവമാടി അനീതിയും അക്രമവും അഴിച്ചുവിടുക എന്നതാണ് അവന്റെ ഉദ്ദേശം. 

കിഴക്ക് ദിശയിൽ , ഖുറാസാനിൽ നിന്ന്, ഇസ്ഫഹാനിലെ ജൂതന്മാരുടെ ഇടയിൽ നിന്നാണ് അവൻ ഉയർന്നു വരിക . പിന്നീട് അവൻ മക്കയും മദീനയും ഒഴികെയുള്ള എല്ലാ നാടുകളിലും   സഞ്ചരിക്കും,  മലക്കുകൾ കാവൽ നിൽക്കുന്നതിനാൽ ആ രണ്ടിടങ്ങളിലും അവന് പ്രവേശിക്കാൻ കഴിയില്ല. അവന്റെ അനുയായികളിൽ ഭൂരിഭാഗവും യഹൂദന്മാർ, പേർഷ്യക്കാർ, തുർക്കികൾ എന്നിവരാണ്.ഇസ്ഫഹാനിൽ നിന്നുള്ള എഴുപതിനായിരം ജൂതന്മാരുടെ അകമ്പടിയോടെയാണ് ദജ്ജാൽ പുറപ്പെടുക എന്ന് ഹദീസിൽ വന്നിട്ടുണ്ട് . 


ഫിത്ന 

അള്ളാഹു ആദം നബിയെ സൃഷ്ടിച്ചതു മുതൽ ലോകാവസാനം  ആരംഭിക്കുന്നത് വരെയുള്ള ഏറ്റവും വലിയ ഫിത്നയാണ് ദജ്ജാലിന്റെ ഫിത്ന. ആളുകളുടെ മനസ്സിനെ കീഴടക്കുകയും  അവരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന  അതിശക്തമായ ജാലവിദ്യകളായിരിക്കും ഇതിന് കാരണം. 

അവനോടൊപ്പം ഒരു സ്വർഗവും ഒരു  നരകവും ഉണ്ടാകും , എന്നാൽ അവന്റെ സ്വർഗം യഥാർത്തത്തിൽ നരകവും  അവന്റെ നരകം യഥാർത്തത്തിൽ സ്വർഗവുമായിരിക്കും. അവന് പാനീയങ്ങളുടെ  നദികളും  ഭക്ഷണങ്ങളുടെ പർവതങ്ങളും ഉണ്ടാകും. മഴ പെയ്യിക്കാൻ അവൻ ആകാശത്തോട് കൽപ്പിക്കും, അപ്പോൾ ആകാശം മഴ പെയ്യിക്കും, സസ്യങ്ങൾ മുളപ്പിക്കാൻ അവൻ ഭൂമിയോട് ആജ്ഞാപിക്കും, അത് അങ്ങനെ ചെയ്യും. ഭൂമിയിലെ നിധികൾ അവന് വേണ്ടി തുറക്കപ്പെടും, അവൻ കാറ്റിനാൽ നയിക്കപ്പെടുന്ന മേഘങ്ങളെപ്പോലെ വേഗത്തിൽ സഞ്ചരിക്കും. കൂടാതെ, അവൻ  വേറെയും ധാരാളം  അസാധാരണമായ കഴിവുകൾ കാണിക്കും . . അതെല്ലാം സ്വഹീഹായ ഹദീസുകളിൽ പറഞ്ഞിട്ടുണ്ട്. 

ഹുദൈഫ (റ) പറഞ്ഞതായി മുസ്‌ലിം വിവരിക്കുന്നു: “നബി (സ) പറഞ്ഞു: 'ദജ്ജാൽ തന്നോടൊപ്പം എന്താണ് കൊണ്ടുവരുന്നതെന്ന് എനിക്കറിയാം: അവന് രണ്ട് നദികൾ പുറപ്പെടുവിക്കും. ഒന്ന് വ്യക്തമായി വെള്ളം പോലെയും മറ്റൊന്ന് കത്തുന്ന തീ പോലെയും കാണപ്പെടും. നിങ്ങളിൽ ആരെങ്കിലും അത് കണ്ടാൽ, അവൻ തീ പോലെയുള്ള നദി തിരഞ്ഞെടുക്കട്ടെ, എന്നിട്ട് അവൻ കണ്ണുകൾ അടച്ച് തല താഴ്ത്തി അതിൽ നിന്ന് കുടിക്കട്ടെ, കാരണം അത് ശുദ്ധിയുള്ള തണുത്ത വെള്ളമായിരിക്കും.  

ദജ്ജാലിനെക്കുറിച്ചുള്ള അൽ-നവ്വാസ് ഇബ്‌നു സംആന്റെ ഹദീസിൽ, സ്വഹാബത്ത് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു: "അല്ലാഹുവിന്റെ ദൂതരേ, ദജ്ജാൽ എത്രനാൾ ഭൂമിയിൽ വസിക്കും?" അവൻ പറഞ്ഞു: "നാൽപത് ദിവസം: എന്നാൽ അവന്റെ ഒരു ദിവസം ഒരു വർഷം പോലെ, ഒരു ദിവസം ഒരു മാസം പോലെ, ഒരു ദിവസം ഒരു ആഴ്ച പോലെ, അവർ തുടർന്ന് ചോദിച്ചു : അവൻ ഭൂമിയിലൂടെ എത്ര വേഗത്തിൽ സഞ്ചരിക്കും? അവൻ പറഞ്ഞു, “കാറ്റാൽ ഓടിക്കുന്ന മേഘങ്ങളെപ്പോലെ. അവൻ ചിലരുടെ അടുത്ത് വന്ന് അവരെ വിളിക്കും, അവർ അവനിൽ വിശ്വസിക്കുകയും അനുസരിക്കുകയും  ചെയ്യും. അപ്പോൾ അവൻ ആകാശത്തോട് മഴ പെയ്യാനും ഭൂമി സസ്യജാലങ്ങളെ ഉത്പാദിപ്പിക്കാനും കൽപ്പിക്കും, അവരുടെ കന്നുകാലികൾ വൈകുന്നേരം അവരുടെ അടുക്കൽ മടങ്ങിവരും, അവയുടെ അകിടുകൾ നിറയെ പാൽ ഉണ്ടായിരിക്കും. ശേഷം  അവൻ മറ്റൊരു ജനതയുടെ അടുത്ത് വന്ന് അവരെ വിളിക്കും, പക്ഷേ അവർ അവനെ നിരസിക്കും. അങ്ങനെ അവൻ അവരെ വിട്ടുപോകുകയും അവർക്ക്  ക്ഷാമം പിടിപെടുകയും ചെയ്യും. അവരുടെ സമ്പത്തെല്ലാം നശിക്കും . അങ്ങനെ അവൻ അവർക്കിടയിലൂടെ കടന്നുപോകും, ​​ശേഷം അവൻ നിധികൾ കൊണ്ട് വരാൻ ഉത്തരവിടും . തേനീച്ചക്കൂട്ടം പോലെ നിധിക്കൂമ്പാരങ്ങൾ അവനെ പിന്തുടരും. അപ്പോൾ അവൻ  ജനങ്ങളിൽ നിന്നും  യൗവനം തുളുമ്പുന്ന ഒരു മനുഷ്യനെ വിളിക്കും , എന്നിട്ട് അവനെ വാളുകൊണ്ട്  രണ്ടായി മുറിക്കും, കഷണങ്ങൾ പരസ്പരം വേർപെടുത്തും.  ശേഷം  അവനെ ജീവനോടെ എഴുന്നേല്പിച്ച് ജനങ്ങൾക്ക് മുമ്പിൽ കാണിച്ച് കൊണ്ട് ചോദിക്കും :ഇതാ കണ്ടില്ലേ , ഞാൻ ഒരാളെ കൊല്ലുകയും ജീവൻ നല്കുകയും ചെയ്തിരിക്കുന്നു . അപ്പോൾ ഞാനല്ലേ നിങ്ങളുടെ രക്ഷിതാവ് . അപ്പോൾ സത്യവിശ്വാസികൾ ഒന്നടക്കം പറയും :ഇപ്പോൾ ഞങ്ങൾക്ക് പൂർണമായും വിശ്വാസമായിരിക്കുന്നു . നീയാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങൾക്ക് മുന്നറിയിപ്പ് നല്കിയ കാപട്യക്കാരനായ മസീഹുദ്ദജ്ജാൽ . നിന്നിൽ നിന്നും ഞങ്ങൾ കാവലിനെ തേടുന്നു . ഇത് കേൾക്കുമ്പോൾ ദജ്ജാൽ രോഷാകുലനാവുകയും അവരെ കൊല്ലാൻ ഒരുങ്ങുകയും ചെയ്യും . എന്നാൽ അവന്ന് അതിന് സാധിക്കുകയില്ല .

പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇറങ്ങിവന്ന് ലോകത്തെ തിന്മയിലേക്കും അധർമത്തിലേക്കും കൂപ്പുകുത്തിക്കുന്നവനല്ല ദജ്ജാൽ . പ്രത്യക്ഷത്തിൽ വരാൻ അവന്ന് നിർണിത സമയം ഉണ്ടെങ്കിലും ആ വരവിലേക്കുള്ള കരുനീക്കങ്ങൾ അവൻ മുമ്പേ ചെയ്തു തുടങ്ങും . തനിക്കും തന്റെ ആശയങ്ങൾക്കും അനുസൃതമായ ലോകത്തെയും ജനവിഭാഗത്തെയും നിർമിച്ചെടുക്കാനുള്ള അവന്റെ കുബുദ്ധികൾ പലതും അവൻ മുമ്പേ തുടങ്ങിക്കഴിഞ്ഞു .ചിലപ്പോൾ വിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മളും അവന്റെ ഈ ചതിവലയത്തിന്റെ ഉള്ളിലായിരിക്കാം . ഏക ഇലാഹീ  വിശ്വാസന്റെ ചിന്താധാരയിൽ നിന്നും സകലതിനും പ്രത്യക്ഷമായ  യുക്തിയെത്തേടുന്ന  യുക്തിവാദത്തിന്റെ പൊള്ളയായ വാദങ്ങളിലേക്ക് അവൻ നമ്മളെ ക്ഷണിക്കും . നമ്മുടെ ചിന്തകൾക്കതീതമായ പ്രപഞ്ചരഹസ്യങ്ങളിൽ നിഗമനങ്ങളിലെത്താൻ അവൻ നമ്മെ  പ്രലോഭിപ്പിക്കും . പ്രവാചകൻ നമുക്ക് നിഷിദ്ധമാക്കിയ കാര്യങ്ങളെ അവൻ നമുക്ക് അനുവദിനീയവും ആസ്വാദനീയവും ആക്കിത്തീർക്കും . പൂർവ്വകാല പണ്ഡിതന്മാരെ പരിഹസിക്കാനും അവരുടെ ആദർശങ്ങളെ കളിയാക്കാനും നമുക്ക് മുമ്പിൽ  വഴികൾ തുറന്നു തരും . ഇങ്ങനെ തുടങ്ങി മതത്തിനും മാനവികതയ്ക്കും എതിരായ കാര്യങ്ങളെക്കൊണ്ടാണ് അവൻ അവന്റെ ലോകത്തെ പണിത്തുയർത്തുന്നത് . മതവിധികളിൽ വളരെ ഗുരുതരമായ പലതും കാലക്രമേണ നമുക്ക് വളരെ നിസ്സാരമായ തെറ്റുകളോ അല്ലെങ്കിൽ അത് തെറ്റല്ലാതെയോ തോന്നിയേക്കാം . അതുമല്ലെങ്കിൽ അതിനവൻ സ്വയം ന്യായീകരണം കണ്ടെത്തിയേക്കാം . ഇതെല്ലാം വിശ്വാസിയുടെ കാര്യമാണെന്നോർക്കണം . ഇത്തരത്തിൽ തന്റെ ആഗമനത്തിന് മുമ്പേ മുസ്ലിം സമൂഹത്തിൽ  അവൻ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന  കുതന്ത്രങ്ങളിൽ ചിലതിനെ നമുക്ക് അടുത്തറിയാം . 


1-വിശ്വാസത്തിലെ വിള്ളലുകൾ  :- പടിഞ്ഞാറും പുരോഗമന സമൂഹങ്ങളും ഇസ്ലാമിനെ അടുത്തറികയും ഇസ്ലാമിലേക്ക് കടന്ന് വരുന്നതും വർദ്ധിച്ചു എന്നത് വസ്തുതാ പരമായ കാര്യം തന്നെയാണ്. എന്നാൽ വിശ്വാസലോകം ഏറെക്കുറെ പാരമ്പര്യ വിശ്വാസത്തിൽ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയാണ് . യുക്തിവാദികളുടെയും ഇതര തീവ്രമത വിഭാഗങ്ങളും മുസ്ലിം ലോകത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് . അറിവുള്ളവൻ അവയെ പ്രധിരോധിച്ച് നിൽക്കുമ്പോൾ സാധാരണക്കാരനാവട്ടെ  ഇവർക്ക് മുന്നിൽ ഇരയാക്കപ്പെടുകയാണ് . വളരെ വിശാലമായ പണ്ഡിത നേതൃത്വവും മത ഗ്രന്ഥങ്ങളും നമുക്ക് അവകാശപ്പെടാനുണ്ട് . എന്നാൽ അവ വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം . ഒരു ഭാഗത്ത്  എക്സ് മുസ്ലിം  കമ്യൂണിറ്റി പോലുള്ള ഇസ്ലാം വിരുദ്ധ സംഘടനകൾ മതത്തെ താറടിക്കാൻ തക്കം പാർക്കുമ്പോൾ മറുഭാഗത്ത് ആഗോള തലത്തിൽ ഇസ്ലാമിന്റെ പേരിൽ തീവ്രവാദ ആശയങ്ങൾ ഉടലെടുക്കുന്നു . ഇതിന്റെയെല്ലാം ഇടയിലാണ് മുസ്ലിമിന്റെ ഉള്ളിൽ നിന്ന് തന്നെ ഇലാഹീ വിശ്വാസത്തിന്റെയും കർമങ്ങളുടെയും യുക്തിയെക്കുറിച്ചുള്ള വികലമായ ചിന്തകൾ ഉയർന്നു വരുന്നത് . അല്ല ചുറ്റുപാടുകൾ ഉയർത്തുന്നത് . ആ ചുറ്റുപാടുകൾ കാപട്യത്തിന്റെ വളയങ്ങളാണ് . അതിനെ പ്രതിരോധിക്കാൻ അറിവും വിവേകവുമാണ് ആവശ്യം . 

2-പലിശയുടെ സ്വാധീനം  ഇസ്ലാമിൽ വളരെ കർശനമായി നിരോധിച്ച കാര്യങ്ങളിൽ ഒന്നാണ് പലിശ . വാങ്ങുന്നവനും കൊടുക്കുന്നവനും എഴുത്തുന്നവനും എല്ലാം ഇതിന്റെ ശിക്ഷ ഒരു പോലെ ഏറ്റുവാങ്ങേണ്ടി വരും എന്നാണ് നബി വചനം . കാരണം അത്രത്തോളമുണ്ട് സമൂഹത്തിൽ ഇതിന്റെ പ്രത്യാഘാതം . ഒരു കാലത്ത് മുസ്ലിം സമൂഹം ഭയപ്പാടോടെ മാറി നിന്ന ഈ പലിശ ഇന്ന് നമ്മുടെ സഹചാരിയായി മാറിയിരിക്കുന്നു . ഭവനനിർമാണത്തിനും വാഹനത്തിനും തുടങ്ങി ദൈനംദിന ചെലവുകൾക്ക് പോലും ഇന്ന് നാം പലിശയെ സ്വീകരിക്കാൻ തുടങ്ങി . നിസ്സാര ആവശ്യങ്ങൾക്ക് പോലും പലിശയെ ആശ്രയിക്കുന്ന നമുക്കും പറയാനുണ്ട് ന്യായവും ന്യായീകരണവും . എന്നാൽ കാലത്തിനനുസൃതമായി മാറ്റാവുന്നതല്ല ഇസ്ലാമിലെ നിയമസംഹിത . ഇനിയും സൂക്ഷിച്ചില്ലെങ്കിൽ അന്ത്യനാളിലെ ഇരുട്ടായ ഈ വിപത്ത്  നമ്മുടെ സകല കർമ്മങ്ങളെയും കാർന്നു തിന്നും . 

3-ആധുനിക വിനോദ സംവിധാനങ്ങൾ:-  കായിക -വിനോദ സംവിധാനങ്ങളോട് കടുത്ത എതിർപ്പുള്ള മതമാണ് ഇസ്ലാം എന്നാണ് പലരുടെയും ധാരണ . എന്നാൽ ഇത് പൂർണമായും തെറ്റാണ് . ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതും ബുദ്ധിവികാസത്തെ സഹായിക്കുന്നതുമായ വിനോദങ്ങളെ ഇസ്ലാം പ്രോൽസാഹിപ്പിച്ചിട്ടുണ്ട് . തിരുനബി (സ്വ) അവിടുത്തെ ജീവിതത്തിൽ കുതിരയോട്ടവും അമ്പെയ്ത്ത് മത്സരവും ഒക്കെ നടത്തിയതായി ഹദീസുകളിൽ വന്നിട്ടുണ്ട് . ഇസ്ലാം വളരെ ഇടുങ്ങിയ മതമാണെന്നും മനുഷ്യന് തീരെ സ്വാതന്ത്ര്യമില്ലാത്ത  നിയമ സംഹിതയാണെന്നും ഇസ്ലാം വിരുദ്ധർ മെനഞ്ഞുണ്ടാക്കുന്ന വസ്തുതകളാണ് . എന്നിരിക്കെ മനുഷ്യന് യാതൊരു ഗുണവും ഇല്ലാത്തതും, തെറ്റായ ചിന്തകൾക്ക് പ്രേരണ നല്കുന്നതും ചൂഷണം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ളതുമായ വിനോദങ്ങളെയും കലാരൂപങ്ങളെയും ഇസ്ലാം എതിർത്തിട്ടുണ്ട് . മനുഷ്യന്റെ ജീവിത ലക്ഷ്യമായ ദൈവാരാധനയിൽ നിന്നും മനുഷ്യനെ തെറ്റിക്കുന്നതും അവന്റെ മനസ്സിനെ അനാവശ്യ ചിന്തകളിലേക്ക് പ്രേരണ നല്കുന്നതുമാണ് കാരണം . അതിൽ പെട്ടതാണ് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം .ഒരിക്കൽ ഒരു മലഞ്ചെരുവിൽ വെച്ച് ആരോ ഓടക്കുഴൽ  വായിക്കുന്നത് കേട്ടപ്പോൾ ചെവിയിൽ കൈവെച്ച് കൊണ്ട് ദൂരേക്ക് ഓടി മാറിയ റസൂലിനെ നമുക്ക് ഹദീസുകളിൽ കാണാം . ആ പ്രവാചകന്റെ അനുയായികളായ നാം ഇന്ന് അതിനെക്കളൊക്കെ വലിയ ആധുനിക സംഗീതം കേട്ടാണ് ഉണരുന്നതും ഉറങ്ങുന്നതും .മ്യൂസിക് ഉപകരണങ്ങൾ ഇന്ന് നമുക്കിടയിൽ സർവസാധാരണമായിട്ടുണ്ട്. ഇസ്ലാം നിഷിദ്ധമാക്കിയതാണെന്ന യാഥാർഥ്യത്തിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ആധുനികന്റെ പിന്നാലെ പോവുന്ന മുസ്‌ലിം സമൂഹം പിശാചിന് പുതിയ വഴികൾ ഒരുക്കുകയാണ്.

4- അനുകരണങ്ങളിലെ അപകടങ്ങൾ  : മനുഷ്യന് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക മുഹമ്മദ് നബി (സ്വ) യാണ് . മനുഷ്യൻ ഇടപെടുന്ന സർവ്വ മേഖലകളിലും ഏറ്റവും ഉത്തമമായ സമീപനം നബി തങ്ങളിൽ ഉണ്ടെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു . എന്നിരിക്കെ കാലക്രമേണ മുസ്ലിം സമൂഹം ഇന്ന് സിനിമാ താരങ്ങളെയും ഗായകന്മാരെയും കായിക താരങ്ങളെയുമൊക്കെ അനുകരിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് . ദീൻ പറയുന്ന പണ്ഡിതന്മാരെ പഴഞ്ചനായും അപരിഷ്കൃതരായും കാണുകയും സിനിമാ താരങ്ങളെയൊക്കെ മഹത്വവൽക്കരിക്കുകയും ചെയ്തു കൊണ്ട് ഇസ്ലാം വിരോധിച്ച വസ്തുതകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാൺ ഇവർ . വേഷത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലുമെല്ലാം ഈ മാറ്റം ഇന്ന് പ്രകടമാണ് . ഇസ്ലാം സുന്നതാക്കിയ താടി വളർത്തൽ   നീക്കം ചെയ്യലും മറക്കേണ്ട ഭാഗങ്ങൾ മറക്കാതെ ശരീരം പ്രദർശിപ്പിച്ച് നടക്കലും എല്ലാം ഈ അനുകരണത്തിന്റെ ഉല്പന്നങ്ങളാണ് . 

5- അതിരു വിടുന്ന ലിബറലിസം :മനുഷ്യന് എല്ലാ മേഖലകളിലും ഇസ്ലാം നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട് . അതവന്റെ ഐഹികവും പാരത്രികവുമായ നന്മയ്ക്ക് വേണ്ടിയാണ് . ഈ നിയന്ത്രണങ്ങൾ ഭേദിക്കുമ്പോഴാണ് മനുഷ്യൻ ഇസ്ലാമിന്റെ നിയമത്തിൽ കുറ്റക്കാരനാകുന്നത് . അത് കൊണ്ട് തന്നെ ഒരു അമുസ്ലിം ഇത് ചെയ്യുമ്പോൾ അവന്റെ നിയമത്തിൽ അവൻ തെറ്റുകാരനല്ല . അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവനുണ്ട് താനും . എന്നാൽ ഈ സാഹചര്യമാണ് ലിബറലിസത്തിന്റെ പേരിൽ ആധുനിക മുസ്ലിം സമൂഹം ചൂഷണം ചെയ്യുന്നത് . ഇസ്ലാമിക നിയമ സംഹിതയെ മാറ്റിവെച്ച് താൻ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന അവകാശവാദം മതത്തിൽ നിന്നുകൊണ്ട് തന്നെ മതത്തെ പരിഹസിക്കുന്നതിന് തുല്യമാണ് . 

ഇനിയും ഇത്തരം ഒരുപാട് മൂല്യച്യുതികൾ നമ്മെ ബാധിച്ചതായി നമുക്ക് കാണാൻ സാധിക്കും . ശരീരം കൊണ്ടും മനസ്സ് കൊണ്ടും പൂർണമായും ഇസ്ലാമിനോട് ചേർന്ന് നിന്നാൽ മാത്രമേ ഇവയിൽ നിന്നും രക്ഷ നേടാൻ സാധിക്കൂ . ഒപ്പം ദജ്ജാലിന്റെ ഫിതനയിൽ നിന്നുള്ള അഭയം തേടലും സൂറത്തുല് കഹ്ഫ് പാരായണവും അവന്റെ വളയങ്ങളിലും കുതന്ത്രങ്ങളിലും പെടാതെ നമ്മെ സഹായിക്കും . അള്ളാഹു കാത്തു രക്ഷിക്കട്ടെ ,ആമീൻ 






















Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയ