Skip to main content

ഡിജിറ്റൽ യുഗത്തിലെ ഇസ്ലാം

 '' ഡിജിറ്റൽ ടെക്‌നോളജി എന്നത് 'ഡിജിറ്റൽ അല്ലെങ്കിൽ കംപ്യൂട്ടറൈസ്ഡ് ഉപകരണങ്ങൾ, രീതികൾ, സിസ്റ്റങ്ങൾ മുതലായവയുടെ രൂപീകരണവും  പ്രായോഗിക ഉപയോഗവും കൈകാര്യം ചെയ്യുന്നതിന്റെ  അല്ലെങ്കിൽ എഞ്ചിനീയറിംഗ് വിജ്ഞാനത്തിന്റെ ശാഖയാണ് ''

                        രുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അത്ഭുതകരമായ വളർച്ചയാണ് വിവര സാങ്കേതിക രംഗത്ത് മനുഷ്യൻ കൊണ്ടുവന്നത് . തൊഴിൽ മേഖലകളിലെ യന്ത്രവൽക്കരണവും  സമയലാഭവും ആശയ വിനിമയങ്ങളിലെ സുതാര്യതയും വളരെയധികം സൌകര്യപ്പെടുത്തിയ ഈ സാങ്കേതിക വിപ്ലവം ഈ നിമിഷവും തെല്ലും വിശ്രമിക്കാതെ പുതിയ മേഖലകളും സംവിധാനങ്ങളും തേടിക്കൊണ്ടിരിക്കുകയാണ് . താൻ ജീവിക്കുന്ന ചുറ്റുപാടിനെ മാത്രം പരിചയിച്ച് അറിവിനും വിദൂര ആശയവിനിമയങ്ങൾക്കും വളരെ ബുദ്ധിമുട്ടി ജീവിച്ച ആദിമ മനുഷ്യരിൽ നിന്നും കൈവെള്ളയിലെ  സ്ക്രീനിൽ നോക്കി ഇവയെല്ലാം നിഷ്പ്രയാസം സാധിച്ചെടുക്കുന്ന ആധുനിക മനുഷ്യന്റെ നിലയിലേക്ക് മനുഷ്യൻ വളർന്നെങ്കിൽ മനുഷ്യൻ എന്ന സൃഷ്ടിക്ക് അള്ളാഹു നല്കിയ ബുദ്ധിയും ചിന്തയും ചിന്തനീയമാണ് .ലോകം മുഴുവൻ വ്യാപിച്ച് മനുഷ്യ ജീവിതത്തിന്റെ ഒഴുക്കിനെ തന്നെ ഗതി മാറ്റിയ ഈ വിപ്ലവത്തിന്റെ  പടവുകളിൽ  അനേകങ്ങളായ ശാസ്ത്ര ജ്ഞാനികൾ പല കാലങ്ങളിൽ പല ഘട്ടങ്ങളിലായി ചെയ്ത സംഭാവനകൾ നമുക്ക് കാണാൻ സാധിക്കും

ഇംഗ്ലീഷ് മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന  ചാൾസ് ബാബേജാണ് പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം നിർമിച്ചത്."കമ്പ്യൂട്ടറിന്റെ പിതാവ് " എന്ന് കണക്കാക്കപ്പെടുന്ന അദ്ദേഹം  പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യത്തെ മെക്കാനിക്കൽ കമ്പ്യൂട്ടറിന് രൂപം  തയ്യാറാക്കുകയും അത് നിർമിക്കുകയും ചെയ്തു . കണക്ക് കൂട്ടാൻ വേണ്ടി മാത്രമായിരുന്നു ഇതിന്റെ ഉപയോഗിച്ചത് .

തന്റെ ഡിഫറൻസ് എഞ്ചിനിൽ പ്രവർത്തിച്ചതിന് ശേഷം ,1822-ൽ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിക്ക് എഴുതിയ ഒരു പേപ്പറിൽ   കുറിപ്പ്"  അദ്ദേഹം തന്റെ  കണ്ടുപിടിത്തം പ്രഖ്യാപിച്ചു. പ്രാഥമിക കമ്പൂട്ടർ ആയത് കൊണ്ടും സംവിധാനങ്ങളുടെയും അഭാവം മൂലം ഒരു പാട് പോരായ്മകൾ അടങ്ങിയതായിരുന്നു ആ കമ്പ്യൂട്ടർ . വലുപ്പത്തിന്റെ കാര്യത്തിലും പ്രവർത്തനത്തിന്റെ കാര്യത്തിൽ മെച്ചപ്പെടുത്താനുള്ള അറിവും വിദ്യയും കയ്യിലുണ്ടായിട്ടും ഭീമമായ ഫണ്ടിങ്ങ് ആവശ്യമായി വന്നതിനാൽ അദ്ദേഹത്തിന് ഉദ്ദേശിച്ച രീതിയിലേക്ക് കാര്യങ്ങള് എത്തിക്കാൻ സാധിച്ചില്ല . അദ്ദേഹത്തിന്റെ മരണ ശേഷം ''അനലിറ്റിക്കൽ എഞ്ചിനുകൾ'' എന്ന അദ്ദേഹത്തിന്റെ ആശയത്തിന് പിന്നീട് അദ്ദേഹത്തിന്റെ മകനായ ഹെൻട്രി ബാബേജ് ആണ് ജീവൻ നല്കിയത്. പിന്നീട് പലരാലും പരിഷ്ക്കരണങ്ങൾ സംഭവിച്ച ഈ മേഖലയിൽ 1872 ൽ  സർ വില്ല്യം തോംസൺ ആദ്യത്തെ ആധുനിക അനലോഗ് കമ്പ്യൂട്ടർ വികസിപ്പിച്ചു . വേലിയേറ്റം പ്രവചിക്കാൻ വേണ്ടിയായിരുന്നു ഇത് നിർമിച്ചത് .  തുടർന്ന് 1927-ൽ എച്ച്‌എൽ ഹാസനും വന്നേവർ ബുഷും ചേർന്ന് നിർമ്മിച്ച ഡിഫറൻഷ്യൽ അനലോഗർ ഉപയോഗിച്ചാണ് മെക്കാനിക്കൽ അനലോഗ് കമ്പ്യൂട്ടിംഗ് കല അതിന്റെ പൂർണതയിലെത്തിയത്. വീണ്ടും അതിവേഗം മുന്നോട്ട് കുതിച്ച സാങ്കേതിക മേഖലയിൽ  1950 -കളോടു കൂടി ഡിജിറ്റൽ  ഇലെക്ട്രോണിക്  കമ്പൂട്ടർ എന്ന ആശയം നിലവിൽ വന്നു . ഇത് അനലോഗ് കമ്പൂട്ടറുകളുടെ അന്ത്യം കുറിച്ചു . അങ്ങനെ പല തലമുറകളിലൂടെ വിദഗ്ദ്ധരാൽ പരിഷ്ക്കരണങ്ങളും നവീകരണങ്ങളും നടന്നതിന്റെ ഫലമായാണ് നാം ഇന്ന് കാണുന്ന, വലിപ്പം കുറഞ്ഞതും വേഗത കൂടിയതും  വളരെ നൂതനവുമായ ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ കൈ വെള്ളയിൽ എത്തിയത്.

വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ വെറും ആമുഖം മാത്രമാണ് മുകളിൽ സൂചിപ്പിച്ചത് ,ഉള്ളറകളെ പരിശോധിക്കുമ്പോൾ വിശാലമായ ചരിത്രവും ആശയങ്ങളും നമുക്ക് കണ്ടെത്താൻ സാധിക്കും . ദൈനംദിന പ്രായോഗിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഡിജിറ്റൽ അല്ലെങ്കിൽ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റങ്ങളുടെ മേഖലയിൽ ശാസ്ത്രീയവും എഞ്ചിനീയറിംഗ് അറിവും പ്രയോഗിച്ച് ജീവിതം എളുപ്പമാക്കുക എന്നതാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആത്യന്തിക ലക്ഷ്യം.അങ്ങനെ, പഠനം, ബിസിനസ്സ്, ബാങ്കിംഗ്, ഫിനാൻസ്, ഷോപ്പിംഗ്, ആരോഗ്യം, ആരോഗ്യം, ആശയവിനിമയം, സാമൂഹിക ഇടപെടൽ, വിനോദം, ഭരണം, രാഷ്ട്രീയം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യ വികസനങ്ങൾ കൊണ്ട് വന്നിട്ടുണ്ട് 

  ഇന്ന്  ഉറക്കിൽ നിന്നുണരുമ്പോൾ ശ്രവിക്കുന്ന അലാറത്തിന്റെ ധ്വനി മുതൽ  രാത്രി ക്ഷീണിച്ചുറങ്ങാൻ തുടങ്ങുമ്പോൾ കേൾക്കുന്ന ഈരടികളുടെ അകമ്പടി പോലും ആശ്രയിക്കുന്നത് ഡിജിറ്റൽ ലോകത്തെയാണ് .കഴിക്കുന്ന ഭക്ഷണത്തിന് വേണ്ടി ഡെലിവെറി വെബ്സൈറ്റുകൾ സുലഭം.വിദ്യാർഥികൾക്ക് ഏത് തരം  കോഴ്സുകൾക്കും  ഓൺലൈൻ ക്ലാസ്സുകളും ലേണിങ് ആപ്പുകളും ധാരാളം.മുതിർന്നവർക്കാകട്ടെ വർക്ക് ഫ്രം ഹോമുകളും ഫ്രീലാൻസ് ജോബുകളുമായി അനന്തമായ സാധ്യതകൾ . എല്ലാത്തിലും ഡിജിറ്റൽ ലോകത്തിന്റെ ശക്തമായ സ്വാധീനം . മനുഷ്യൻ കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പമുള്ള ലോകം ,ഏറ്റവും വേഗതയുള്ള ലോകം . തിരക്കുള്ള ലോകം . വികസനത്തിന്റെ ലോകം .പ്രതീക്ഷയുടെ ലോകം ,എന്നൊക്കെ നമുക്ക് ഇന്നത്തെ സാഹചര്യത്തെ വിശേഷിപ്പിക്കാം. .അതിന്നുള്ള അർഹതയുണ്ടെന്ന് തന്നെ നമുക്ക് അനുമാനിക്കാം .പക്ഷേ ശാസ്ത്രത്തിന്റെ ഈ വളർച്ചയോടൊപ്പം സർവ്വ മേഖലകളിലും നാം കൈക്കൊള്ളേണ്ട ചില മുൻകരുതലുകൾ ഉണ്ട് . ഇസ്ലാമിക നിയമ സംഹിതയുമായി ചേർത്ത് വായിക്കുമ്പോൾ മുസ്ലിം ശ്രദ്ധിക്കേണ്ടതായ ചില വിഷയങ്ങൾ .അവയെ അവയെ അറിയാനും ഉൾകൊള്ളാനും ആധുനികമനുഷ്യരായ വിശ്വാസി സമൂഹം വളരെയധികം ബാധ്യസ്ഥരാണ് . 


വീക്ഷണം 

വികസനങ്ങളോടും ഗവേഷണങ്ങളോടും വളരെ നല്ല  സമീപനമാണ് ഇസ്ലാം സ്വീകരിച്ചു പോരുന്നത്. യഥാർത്തത്തിൽ അള്ളാഹു  സൃഷ്ടിച്ച വിശാലമായ ഭൂമിയിൽ അവൻ തന്നെ സജ്ജീകരിച്ച സംവിധാനങ്ങൾ മനുഷ്യന് അവൻ ഘട്ടം ഘട്ടമായി തുറന്നു കൊടുക്കുന്നു എന്നതാണ് വാസ്തവം . കണ്ടെത്താനുള്ള ബുദ്ധിയും ഉപയോഗിക്കാനുള്ള വസ്തുക്കളും എല്ലാം സൃഷ്ടിച്ചതും സൌകര്യപ്പെടുത്തിയതും സൃഷ്ടാവ് തന്നെ . സ്വകരം കൊണ്ട് മാത്രം ഒന്നും മനുഷ്യൻ ഇന്നേ വരെ നിർമിച്ചിട്ടില്ല . കാരണം ആ കരം പോലും അവന്ന് അനുഗ്രഹമായി ലഭിച്ചതാണ് . എന്നിരുന്നാലും ഏത് കാര്യത്തിനും കാര്യ-കാരണങ്ങൾ സംവിധാനിക്കുന്ന സൃഷ്ടാവ് ഇവയെല്ലാം മനുഷ്യനിലൂടെ തന്നെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ്. 

ഇസ്‌ലാം അതിന്റെ അനുയായികളെ അവരുടെ ആന്തരികഘടനകളെക്കുറിച്ചും പ്രപഞ്ചത്തിലെ എല്ലാ  സൃഷ്ടികളെക്കുറിച്ചും തുടർച്ചയായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് . ഖുർആനിൽ ഒരുപാട് തവണ  ഇത്തരം ആയത്തുകൾ ആവർത്തിക്കുന്നുണ്ട് .    أفـلا تـتـفـكـرون  -(നിങ്ങൾ ചിന്തിക്കുന്നില്ലേ),   افَلاَ يَعقِلُون  - (അവർ മനസ്സിലാക്കുന്നില്ലേ),   أفـلا تـبـصـرون    -(നിങ്ങൾ കാണുന്നില്ലേ)  എന്നിങ്ങനെ തുടങ്ങി മനുഷ്യന്റെ ചിന്തയെ ഉണർത്തുന്ന അന്വേഷണത്വരയെ പ്രോൽസാഹിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഖുർആൻ അടിക്കടി ചോദിക്കുന്നുണ്ട് . ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും ഭൂമിയിൽ അവൻ ഒരുക്കിയ ഭക്ഷണം ,വസ്ത്രം, പാർപ്പിടം എന്നിവയെക്കുറിച്ചുമെല്ലാം പരാമർശിക്കുമ്പോൾ അവയുടെ ഭാവി സൂചനകളെയും വരുംകാലപരിവർത്തനങ്ങളെയും സൂചിപ്പിച്ചും പ്രവചിച്ചും വളരെ കാവ്യാത്മകമായി തന്നെ  ഖുർആൻ  നമുക്ക് മുമ്പിൽ നവീന ആശയങ്ങൾ വരച്ചു കാട്ടുന്നു . അത് കൊണ്ട് തന്നെ ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി പിറവിയെടുക്കുന്ന ഏതൊരു ആശയത്തിനും ഇസ്ലാം വളരെയധികം പ്രോൽസാഹനം നല്കുന്നു എന്ന് നിസംശയം പറയാം . 


നേട്ടങ്ങൾ  

സാങ്കേതിക വിദ്യ നമ്മളിൽ ചെലുത്തിയ മാറ്റവും സ്വാധീനവും ചെറുതല്ല . വിവിധ മേഖലകളിൽ നാം കൈവരിച്ച ഈ വളർച്ചയുടെ ഏതാനും ചില പ്രധാന നേട്ടങ്ങൾ നമുക്ക് പരിശോധിക്കാം. 

1-   അറിവിന്റെ ജാലകം  :ഡാറ്റാ ചിപ്പുകളുടെയും ഇന്റർനെറ്റിന്റെയും വരവോടെ  ഏത് ലോക വിവരങ്ങളും ഞൊടിയിടയില് കൺമുന്നിലെത്തിക്കാനും  സ്റ്റോർ ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാനും മനുഷ്യന് സാധിച്ചു . ആദ്യകാലങ്ങളിൽ അറിവിന് വേണ്ടി ദൂരദേശങ്ങളിൽ അലഞ്ഞ മനുഷ്യൻ ഇന്ന് നാലുചുവരുകൾക്കുള്ളിൽ ഇരുന്നു കൊണ്ട് സമസ്തമേഖലകളിലും വിജ്ഞാനം നേടാൻ പാകത്തിൽ വളർന്നു കഴിഞ്ഞു .ഇത് തന്നെയാണ് ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും വലിയ നേട്ടം . അറിവ് തേടുന്നതിന് ഇസ്ലാം വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാണോ എന്ന ഖുർആനിന്റെ ചോദ്യവും പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരക്കാരാണ് എന്ന നബി വചനവും അറിവിന്റെ മഹത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .വിശ്വാസപരമായ കാര്യങ്ങളും കർമപരമായ വിശദവിവരങ്ങളും ഏത് ഭാഷയിലും ഇന്ന് ഓൺലൈൻ മീഡിയകളിൽ സുലഭമാണ് . അന്വേഷണ കുതുകികൾക്ക് ആഗ്രഹിക്കുന്ന രീതിയിൽ പാണ്ഡിത്യം നേടാനും പരിശീലനം നേടാനും ഇത്ര നല്ലൊരു സംവിധാനം മുമ്പ് വന്നിട്ടില്ല . 

2-പ്രസിദ്ധീകരണങ്ങളും എഡിറ്റിങ്ങും : ആശയങ്ങളുടെ സുതാര്യമായ അവതരണത്തിന് പ്രസിദ്ധീകരണം ആവശ്യമാണ് . വളരെ തുച്ഛമായ മുതൽമുടക്കിലോ അല്ലെങ്കിൽ സൌജന്യ നിരക്കിലോ പ്രസിദ്ധീകരണങ്ങൾ  സാധ്യമാക്കാൻ ഡിജിറ്റൽ മീഡിയകൾ മികച്ച പ്ലാറ്റ്ഫോമാണ് . അതേ പോലെ തന്നെയാണ് എഡിറ്റിങ് മേഖലയും . ദിനംപ്രതി വർദ്ധിച്ചു വരുന്ന എഡിറ്റിങ് സോഫ്റ്റ്വെയറുകൾ പല മേഖലകളിലും ജോലി എളുപ്പമുള്ളതാക്കുന്നു . OpenOffice, Libre, Microsoft Office എന്നിവ പോലുള്ള പ്രധാന വേഡ് പ്രോസസ്സിംഗ്, ടെക്സ്റ്റ് എഡിറ്റിംഗ് ടൂളുകൾ ഇപ്പോൾ ശരിയായ വൈദഗ്ധ്യമുള്ള ആർക്കും വിവരങ്ങൾ എളുപ്പത്തിൽ നിർമ്മിക്കാനും പ്രസിദ്ധീകരിക്കാനും എളുപ്പമാക്കുന്നു.വീണ്ടും, കാണാൻ ഇമ്പമുള്ള ഒപ്റ്റിമൈസ് ചെയ്ത ഗ്രാഫിക്സ് ഉപയോഗിച്ച് വിവരങ്ങൾ  പ്രസിദ്ധീകരിക്കുന്നത് ഇപ്പോൾ വളരെ  എളുപ്പമാണ്. ഗ്രാഫിക് ഡിസൈൻ മേഘലയിൽ  ഏറ്റവും അറിയപ്പെടുന്ന ആപ്പുകളിൽ കാൻവ, സ്നാപ്പ, പാബ്ലോ, ക്രെല്ലോ എന്നിവ മുന്നിട്ടു നിൽക്കുന്നു.

3-   ഡാറ്റാ മാനേജ്മെന്റും സുരക്ഷയും :- വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്  മാത്രമല്ല, അത് സംരക്ഷിക്കുന്നതിനും കൈമാറുന്നതിനും  കൂടുതൽ  ഫലപ്രദമായ മാർഗങ്ങൾ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. ഹാർഡ് ഡ്രൈവുകൾ, എക്‌സ്‌റ്റേണൽ ഡ്രൈവുകൾ, ഡിവിഡികൾ, പെൻഡ്രൈവുകൾ എന്നിങ്ങനെ കമ്പ്യൂട്ടർ ഹാർഡ്‌വെയറിൽ ഡാറ്റ ലാഭിക്കുന്നതിനുള്ള ധാരാളം വഴികളും, കൂടാതെ ക്ലൌഡ് സ്റ്റോറേജുകളും ഇതിന് സഹായകമാകുന്നു .അതിനാൽ ഓഫീസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വലിയ ഫിസിക്കൽ ക്യാബിനറ്റുകൾ പഴഞ്ചനായി മാറുകയാണ്.ഡാറ്റാ കോപ്പി ചെയ്തോ വെബ്സൈറ്റ് ഹാക്ക് ചെയ്തോ മോഷ്ടിക്കുന്നത് തടയാനും നിലവിൽ ശക്തമായ സംവിധാനങ്ങൾ ഉണ്ട് ,അവ ഡാറ്റയുടെ സുരക്ഷയെ ഉറപ്പ് വരുത്തുന്നു.ഏത് തരം ഡാറ്റയും  ട്രാൻസ്ഫർ ചെയ്യാനും തിരുത്തലുകൾ വരുത്താനും ഈയൊരു സംവിധാനത്തിൽ വളരെ എളുപ്പമാണ് 

4- വിദ്യാഭ്യാസവും പരിശീലനവും :- വെർച്വൽ ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറികൾ, വെബിനാറുകൾ, സൗജന്യ ഡിജിറ്റൽ ഡൗൺലോഡുകൾ എന്നിങ്ങനെ തുടങ്ങി  ഓൺലൈൻ പഠന പ്രക്രിയയെ സഹായിക്കുന്ന ധാരാളം ടൂളുകൾ നിലവിലുണ്ട് . നാലു ചുവരുകൾക്കിടയിൽ ഇരുന്നു കൊണ്ട് സ്വന്തം സമയത്തിനും സൌകര്യത്തിനും അനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ ചെയ്യാനും അവ യഥേഷ്ടം പരിശീലിക്കാനും ഈ ടൂളുകൾ വഴിയൊരുക്കുന്നു . അനാവശ്യ ചെലവുകൾ കുറയ്ക്കാനും വിദ്യാഭ്യാസം രസകരമാക്കാനും ഇത് സഹായിക്കുന്നു . 

5- സാമൂഹിക കൂട്ടായ്മകൾ :ഫേസ്ബുക്ക് ,ഇന്സ്റ്റാഗ്രാം ,വാട്ട്സ്അപ്പ് പോലെയുള്ള സോഷ്യൽ മീഡിയകളുടെ കാലമാണിത് . ഇത്തരം മീഡിയകളിലൂടെ  പ്രദേശികമായും മറ്റുമുള്ള ധാരാളം കൂട്ടായ്മകൾ വളർന്നു വന്നിട്ടുണ്ട് . സാമൂഹ്യ പ്രശ്നങ്ങളെ ചെറുത്തു നിൽക്കാനും നന്മകളിൽ മുന്നിട്ടിറങ്ങാനും ചാരിറ്റികൾക്കും  ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് ഇത്തരം മീഡിയകളെയാണ് . അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഉപയോഗിച്ചാൽ വളരെ ഉപകാരപ്രദമാകുന്ന സംവിധാനങ്ങളാണ് ഇവ . 

6- ബിസിനസ്സ് മേഖലയിലെ വളർച്ച :-അന്ത്യനാളോടടുക്കുമ്പോൾ അങ്ങാടികൾ അടുത്ത് വരുമെന്ന് പ്രവാചകന്റെ ഹദീസുകളിൽ കാണാം . ഇതിനെ വാസ്തവമാകുകയാണ് ഇന്നത്തെ ഓൺലൈൻ സ്റ്റോറുകൾ . വെറും ഒരു ഡിജിറ്റൽ ഉപകരണത്തിന്റെ സഹായത്തോടെ നാം ആഗ്രഹിക്കുന്ന ഉല്പന്നങ്ങൾ നമ്മുടെ കൈവെള്ളയിൽ എത്തിക്കാൻ ഇന്ന് നാം പ്രാപ്തരാണ് .ഇത് ഗതാഗത ചെലവും സമയ നഷ്ടവും ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു . 

കൂടാതെ  ഗതാഗത മേഖലയിലെ  നൂതന സംവിധാനങ്ങൾ ,ആർട്ടിഫിഷ്യൽ  ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഡ്രൈവിങ് പോലെയുള്ള ആശയങ്ങൾ , വാണിജ്യ മേഖലയിലെ ഇ -കോമേഴ്സ് വൽക്കരണം ,ഭരണപരിഷ്ക്കരണ മേഖലയിലെ ഇ -ഗവേർണിങ് അങ്ങനെ പോകുന്നു ഡിജിറ്റൽ ലോകത്തിന്റെ നേട്ടങ്ങളുടെ നീണ്ട നിര. ഈ സംവിധാനങ്ങളിലെല്ലാം  പൊതുവായി മനുഷ്യൻ ലക്ഷ്യം വെക്കുന്നത് അതാത് മേഖലകളിലെ ന്യൂനതകൾ  പരിഹരിച്ച് വിശാലവും കൂടുതൽ സൌകര്യപ്രദവും ആക്കുക എന്നതാണ് . അത് കൊണ്ട് തന്നെ ആ പൊതുലക്ഷ്യത്തെ സാധൂകരിക്കുമ്പോൾ മാത്രമാണ് ഈ മാറ്റങ്ങൾക്ക് മൂല്യവും അർഥവും ഉണ്ടാകുന്നത് . 


ദൂഷ്യഫലങ്ങൾ   

ഏതൊരു സംവിധാനത്തെയും പൂർണ വിജയം എന്നു വിശേഷിപ്പിക്കണമെങ്കിൽ അത് ലക്ഷ്യത്തെ പൂർണമായും  സാധൂകരിക്കുകയും കുറ്റമറ്റതാവുകയും ചെയ്തിരിക്കണം . അത് ലക്ഷ്യമിടുന്ന വിഭാഗത്തിന് ആ ഉല്പന്നം മുഖേന ദോഷമോ നഷ്ടങ്ങളോ ഭവിക്കാതിരിക്കുകയും ചെയ്യണം ,അങ്ങനെ വിലയിരുത്തുമ്പോൾ ഡിജിറ്റൽ എൻജിനീയറിങ്ങിനെയും ഉപകരണങ്ങളെയും നിലവിൽ പൂർണ വിജയമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല . ഈ പ്രസ്താവനയ്ക്കു കാരണമായ ഏതാനും ചില കാര്യങ്ങൾക്കൂടി നമുക്ക് പരിശോധിക്കാം . 

 1-ഡാറ്റ മാനേജ്മെന്റിലെ സുരക്ഷാ വീഴ്ചകൾ :- ഇന്ന് സാങ്കേതിക വിധി നേരിടുന്ന പ്രധാന പ്രശ്നമാണിത് . പ്രമാണങ്ങളും  രേഖകളും എത്ര കാലം വേണമെങ്കിലും നമുക്ക് ഡിജിറ്റൽ സ്റ്റോറേജുകളിൽ സൂക്ഷിക്കാം എന്ന് നാം മുമ്പേ സൂചിപ്പിച്ചു . എന്നാൽ ഇത്തരത്തിൽ സൂക്ഷിയ്ക്കുന്ന വളരെ മൂല്യമേറിയ രേഖകൾ എതിരാളികളാൽ ഹാക്ക് ചെയ്യാനും ഡാറ്റകളെ നശിപ്പിക്കാനും മോഷ്ടിക്കാനും സാധ്യതകളുണ്ട് . ഇത്തരം അനേകം കുറ്റകൃത്യങ്ങളാണ് ദിവസവും റിപോർട്ട് ചെയ്യപ്പെടുന്നത് . ബിസിനസ്സ് രംഗത്തും ഭരണ രംഗത്തും ഒക്കെയുള്ള രേഖകൾ എതിരാളികളാലും തീവ്രവാദികളാലും ഹാക്ക് ചെയ്യപ്പെടുമ്പോൾ വലിയ പ്രത്യാഘാതങ്ങളാണ് അത് സൃഷ്ടിക്കുന്നത് . ഒരാളുടെ അനുവാദമില്ലാതെ അയാളുടെ അധികാരത്തിലുള്ള യാതൊന്നിലും എത്തിനോക്കാൻ നമുക്ക് അവകാശമില്ല . ഇസ്ലാം ഈ വിഷയത്തിൽ രാജ്യത്തിന്റെ സൈബർ നിയമങ്ങളെക്കാൾ വളരെയധികം കാർക്കശ്യം പുലർത്തുന്നു . ഏത് തരം രേഖകളിലുള്ള  ഇടപെടലുകൾ ആയാലും അധികാരമില്ലെങ്കിൽ അത് മോഷണമോ കൊള്ളയോ ആയി കണക്കാക്കി ശിക്ഷ വിധിക്കുന്ന രീതിയാണ് ഇസ്ലാം സ്വീകരിക്കുന്നത് . 

2 -ഭീകരതയും കുറ്റകൃത്യങ്ങളും :-ദുഷ്പ്രവണതയുള്ള ശക്തികൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള ഫലപൂയിഷ്ടമായ  പ്രദേശമാണ് ഡിജിറ്റൽ ലോകം . തീവ്രവാദ ആശയങ്ങളെ നവീകരിച്ച് സമൂഹത്തിലെ നാനാവിഭാഗത്തിലും പ്പെട്ട ആളുകളെ വശീകരിച്ച് ഭീകരവാദത്തിലേക്ക് കൊണ്ട് പോകാൻ ഇന്ന് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട് . ആശയ വിനിമയത്തിലെ വിശാലമായ കാഴ്ചപ്പാടുകൾ ഇത്തരക്കാർക്ക് പ്രചോദനം നല്കുന്നു . കൂടാതെ ലഹരി മാഫിയകളും മറ്റും  ഡാർക് വെബുകൾ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സാമൂഹത്തെ വലിയ വിപത്തിലേക്ക് നയിക്കാൻ കാരണമാകുന്നു . മനുഷ്യ നന്മയ്ക്കായി നിലകൊള്ളുന്ന സകല മതങ്ങളും സംഘടനകളും ഒരേ പോലെ എതിർക്കുന്നവയാണ് തീവ്രവാദവും ലഹരിയും . ഇസ്ലാമിൽ ലഹരിയെ തിന്മയുടെ താക്കോൽ എന്നാണ് വിശേഷിപ്പിച്ചത് . അതുമായി ബന്ധപ്പെടുന്നവൻ പോലും കുറ്റവാളിയാണ് . തീവ്രവാദമാകട്ടെ വിശ്വാസത്തിന്റെ മറുകരയിൽ നിൽക്കുന്നു . മുസ്ലിമിന് ഒരിക്കലും തീവ്രവാദി ആവാൻ കഴിയില്ല എന്നും ഇസ്ലാം സത്യപ്പെടുത്തുന്നു.

3- നഷ്ടപ്പെടുന്ന സ്വകാര്യത  :- വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പോരായ്മകളിലൊന്നാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ  മുന്നേറ്റങ്ങൾ പൊതുജനങ്ങളെ കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങളിലേക്ക് ഭരണകർത്താക്കൾക്കും മറ്റ് അന്വേഷികൾക്കും എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നു.ഇത് വ്യക്തിഗത വിവരങ്ങളും പ്രമാണങ്ങളും ദുരുപയോഗം ചെയ്യപ്പെടാനും പരസ്യപ്പെടുത്താനും ഹേതുവാകുന്നു . ഡിജിറ്റൽ മേഘലയിലെ ബഹുരാഷ്ട്ര കുത്തകകൾ തങ്ങളുടെ ഉല്പന്നങ്ങളിലൂടെ ജനങ്ങളുടെ സകല രഹസ്യവിവരങ്ങളും ചോർത്തുന്നതായി ഈയിടെ ആരോപണങ്ങളും തെളിവുകളും ഉയർന്നു വന്നിരുന്നു . മൊബൈൽ ഫോണുകളോ സോഷ്യൽ മീഡിയകളോ മെയിലിംഗ് സേവനങ്ങളോ ഒന്നും  പൂർണ്ണമായും സുരക്ഷിതമല്ല. ഫേസ്‌ബുക്കിലും യാഹൂവിലും അടുത്തിടെയുണ്ടായ ഡാറ്റാ ചോർച്ചകൾ ഇപ്പോഴും ആളുകൾ മറന്നിട്ടില്ല . നാം ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ, നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലും കൊള്ളയടിക്കാൻ  ആകാംക്ഷയോടെ ആളുകൾ   ഉറ്റുനോക്കുന്നുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . നമ്മുടെ ഫോൺ നമ്പർ,  Google അക്കൗണ്ട് വിവരങ്ങൾ,  Paypal അക്കൗണ്ട് പാസ്‌വേഡ് അല്ലെങ്കിൽ  ക്രെഡിറ്റ് കാർഡിലെ സുരക്ഷാ കോഡ് തുടങ്ങിയ സുപ്രധാനമായ ഡിജിറ്റൽ മോഷ്ടിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു വിഭാഗം കൂടി ഈ ഡിജിറ്റൽ ലോകത്ത് ഉണ്ടെന്ന് നാം മനസ്സിലാക്കണം . അവർക്കുള്ള ഇരയാവാതെ, അത്തരം  ഹീന കൃത്യങ്ങളിൽ പങ്കാളികളാകാതിരിക്കാൻ നാം കരുതലോടെ നീങ്ങണം.

4- വ്യക്തി ബന്ധങ്ങളുടെ തകർച്ച :- സോഷ്യൽ മീഡിയകളിലൂടെയും മറ്റും വളർന്നു വരുന്ന സാമൂഹിക കൂട്ടായ്മകളെ ക്കുറിച്ച് നാം മുമ്പേ സൂചിപ്പിച്ചു . അതൊരു നല്ല ലക്ഷണം തന്നെയാണ് . പക്ഷേ ഈ കൂട്ടായ്മകൾ പലതും ഡിജിറ്റൽ ലോകത്ത് മാത്രം ഒതുങ്ങുന്നതാണ് . ഇത്തരം വെർച്വൽ ഫാന്റസി ലോകത്ത് ജീവിക്കാൻ ശീലിച്ച മനുഷ്യൻ പിന്നീട് കുടുംബങ്ങളിലും സുഹൃത്ബന്ധങ്ങളിൽ നിന്നുമെല്ലാം ഒറ്റപ്പെടുന്നു . അക്ഷരാർത്ഥത്തിൽ ഇവർ  ഫേസ്ബുക്ക്, ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകകളിൽ മാത്രമാണ് ജീവിതം നയിക്കുന്നത്.തൽഫലമായി മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും അവനിൽ നിന്ന് അന്യമാകുന്നു . വളർന്നു വരുന്ന യുവതലമുറകൾ കുഞ്ഞിലേ ആരംഭിക്കുന്ന ഈ വെർച്വൽ ജീവിതം ഭാവിയിലെ കുടുംബ ജീവിതങ്ങളിലും വ്യക്തിബന്ധങ്ങളിലും വലിയ ആഘാതം സൃഷ്ടിച്ചേക്കാം .

5- മടിയും അലസതയും  :-ഇലെക്ട്രോണിക് ഉപകരണങ്ങളുമായുള്ള ജീവിതം വിവിധ മേഖലകളിൽ സമയലാഭവും എളുപ്പവും പ്രദാനം ചെയ്യുമെങ്കിലും  മനുഷ്യനെ ഒരു പരിധി  വരെ മടിയനും അലസനും ആക്കുമെന്നത് മറ്റൊരു വസ്തുതയാണ് . നിസ്സാര കാര്യങ്ങൾക്ക് പോലും ഡിജിറ്റൽ ഉപകരണങ്ങളെയും സോഫ്റ്റ്വെയറുകളെയും ആശ്രയിക്കുന്ന അവസ്ഥയാണ് ഇന്ന് . ചെറിയ കൂട്ടിക്കിഴിക്കലുകൾക്ക് പോലും കാലക്കുലേറ്ററിനെ ആശ്രയിക്കുന്നു,ചെറിയ ഡാറ്റകൾ  പോലും  ഹൃദയാസ്തമാക്കാതെ സ്മാർട്ട് ഫോണുകളിൽ കൊണ്ട് നടക്കുന്നു ,പരീക്ഷകളിൽ ആധുനിക വിദ്യകൾ പ്രയോഗിച്ച് കോപ്പിയടികൾ നടത്തുന്നു ,വ്യാജ രേഖകൾ നിർമിച്ച് ഉന്നതങ്ങളിൽ കയറിപ്പറ്റുന്നു തുടങ്ങിയവ പ്രകടമായ ഉദാഹരണങ്ങളിൽ ചിലതാണ് . ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ വിദ്യയുടെ സഹായമില്ലാതെ മനുഷ്യന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . 

6- വ്യാജന്മാരുടെ വ്യാപനം :-ഡിജിറ്റൽ മീഡിയകൾ പടച്ചു വിടുന്നതെന്തും അതേപടി വിഴുങ്ങുന്ന ചിന്താശേഷിയില്ലാത്ത ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട് . യാതൊരു സ്ഥിതീകരണമോ ആധികാരികതയോ ഇല്ലാത്തതായ ഇത്തരം വ്യാജ സന്ദേശങ്ങളും വാർത്തകളും സോഷ്യൽ മീഡിയകളിലൂടെയും  മറ്റും അതിവേഗം പ്രചരിപ്പിക്കപ്പെടുമ്പോൾ അത് ജനങ്ങൾക്കിടയിൽ അനാരോഗ്യപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു . പ്രധാനമായും ആരോഗ്യ ,ഭരണ ,ബിസിനസ്സ് മേഘലകളിലാണ് ഇത് കൂടുതലായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് . 

7- ആരോഗ്യ പ്രശ്നങ്ങൾ :- ഡിജിറ്റൽ ഉപകരണങ്ങളുമായുള്ള നിരന്തര സമ്പർക്കം ഉപയോക്താക്കളിൽ മാനസിക സംഘർഷങ്ങൾക്ക് പുറമെ ധാരാളം ശാരീരിക ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് .കാഴ്ച മങ്ങൽ പോലുള്ള നേത്ര പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ ,പേശി വേദന,ബൈപോളാർ പോലെയുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പുറമെ കുട്ടികളിൽ വർദ്ധിക്കുന്ന സ്വഭാവ ദൂഷ്യങ്ങളും ഡിജിറ്റൽ കാലഘട്ടത്തിന്റെ പരിണിത ഫലങ്ങളാണ് . ചിട്ടയോടെയുള്ള നിയന്ത്രിതമായ ഉപയോഗവും  കമ്പ്യൂട്ടർ ഗ്ലാസുകൾ പോലുള്ള സുരക്ഷാ ഉപകരണണങ്ങളുടെ പ്രയോഗവും ഒരു പരിധി വരെ നമുക്ക് ഈ സാഹചര്യങ്ങളെ തടുത്ത് നിർത്താൻ കഴിയും .

8- പരമ്പരാഗത ജീവിത ശൈലിയുടെ നഷ്ടം :-  പരമ്പരാഗത ജീവിതശൈലികൾക്ക്, എല്ലാക്കാലവും  സ്വീകാര്യമായ ചില സവിശേഷതകളുണ്ട് . പരിസ്ഥിതിയോടും പാരമ്പര്യ രീതികളോടും ഇണങ്ങിയുള്ള ആ ശൈലിക്ക് സ്നേഹബന്ധങ്ങളുടെയും ധാർമികതയുടെയും കെട്ടുറപ്പുണ്ട് . പ്രകൃതിയുമായുള്ള സ്നേഹ വലയങ്ങളുണ്ട് .എന്നാൽ ഡിജിറ്റൽ സംവിധാനങ്ങളുടെ കടന്ന് വരവോടെ ഈ  രീതികളെല്ലാം അട്ടിമറിക്കപ്പെട്ടു .കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ, കാൽക്കുലേറ്ററുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലും മറ്റുമുള്ള നമ്മുടെ അമിത ആശ്രിതത്വം അർത്ഥമാക്കുന്നത് പ്രകൃതിയിൽ നിന്നും നാം  ക്രമേണ അകന്നുപോകുന്നു എന്നാണ്.


ഉപസംഹാരം 

ഡിജിറ്റൽ ലോകത്തിന്റെ ഗുണങ്ങളുടെയും ദോഷത്തിന്റെയും സംക്ഷിപ്ത രൂപമാണ് നാം മുകളിൽ വിവരിച്ചത് . ഈ ആശയങ്ങളെ മാനവിക നന്മയുടെ  മൂല്യങ്ങൾ കൊണ്ട് വിലയിരുത്തിയാലും ഇസ്ലാമിന്റെ നിയമ സംഹിത കൊണ്ട് വിധികൾ കല്പിച്ചാലും ചെന്നെത്തുന്നത് ഒരേ പാതയിലാണ് . മനുഷ്യനും പ്രകൃതിക്കും ദോഷമായി ഭവിക്കുന്ന ഏത് തരം പരിഷ്കരണങ്ങളും തടയപ്പെടേണ്ടതുണ്ട് . നൂറ്റാണ്ടുകൾ കൊണ്ട് പല തലമുറകളിലൂടെ മനുഷ്യൻ കെട്ടിപ്പടുത്ത നന്മയുള്ള  സംസ്കാരവും ജീവിതരീതികളും ആധുനിക സംവിധാനങ്ങൾക്കു മുമ്പിൽ അട്ടിമറിക്കപ്പെടാൻ  പാടില്ല . വരും തലമുറയിലേ ജീവിതങ്ങൾ  വെർച്വൽ ക്ലാസ് റൂമുകളിലെ ഉപകരണങ്ങൾക്കും പ്രോഗ്രാമുകൾക്കും  അടിമപ്പെട്ട് ജീവിക്കുന്ന അവസ്ഥയിലേക്ക് കടക്കാതിരിക്കാൻ നാം മുൻകരുതലുകൾ എടുക്കണം . കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണവും ചെറുത് നിൽക്കാനുള്ള ബദൽ സംവിധാനങ്ങളും ഒരുക്കണം . 

ഓൺലൈൻ ചൂതാട്ടം ,അശ്ലീല വെബ്സൈറ്റുകൾ തുടങ്ങിയ നിഷിദ്ധ മേഖലകളിൽ നിന്നും നാം അകന്നു നിൽക്കണം.  ബാല്യങ്ങളെ ഓൺലൈൻ ഗെയിമുകളുടെ ചതിയിൽ തളക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം .സൃഷ്ടാവ് നല്കിയ   ഏതൊരു സംവിധാനത്തെയും മനുഷ്യന് നല്ല രീതിയിലും തെറ്റായ രീതിയിലും ഉപയോഗിക്കാൻ സാധിക്കും . "കത്തി ഉപയോഗിച്ച് കറിക്ക് വേണ്ട പച്ചക്കറികൾ അരിയാം,അതേ കത്തി കൊണ്ട് ഒരാളുടെ ജീവൻ എടുക്കാനും സാധിക്കും". അപ്പോൾ കണ്ടുപിടുത്തങ്ങളെയും ആധുനികവൽക്കരണത്തെയും  ചൂഷണത്തിന്റെ പേര് പറഞ്ഞ് ആട്ടിയകറ്റുന്നത് ബുദ്ധിമാന്റെ ലക്ഷണമല്ല . ചുരുക്കിപ്പറഞ്ഞാൽ നമ്മെ നിയന്ത്രിക്കാൻ  ഒരു നൂതന സംവിധാനത്തിനും അവസരം കൊടുക്കരുത് . അവയുടെ കണ്ണും കാതും കൈകാലുകളുമെല്ലാം നമ്മള് തന്നെയായിരിക്കണം ചലിപ്പിക്കേണ്ടത് . എങ്കിൽ മാത്രമേ ഡിജിറ്റൽ ലോകം അതിന്റെ ലക്ഷ്യം സാധൂകരിക്കുകയുള്ളൂ .






 

Comments

Popular posts from this blog

ആരാണ് നാം !

"ആരാണ് നാം" ? ചിന്തിച്ചിട്ടുണ്ടോ ! എവിടെ നിന്ന് വന്നു ?  എന്തിന് വന്നു? ഇനി എങ്ങോട്ട് പോകുന്നു?   അങ്ങനെ ഒരായിരം ചോദ്യങ്ങൾ .അല്ലേ . ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ നാം നമ്മുടെ മനസ്സാക്ഷിയോട് ചോദിച്ചിട്ടുണ്ടാവില്ലേ . എപ്പോഴെങ്കിലും ഉത്തരം ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ലഭിച്ച ഉത്തരം പൂർണമാണോ . അതിൽ  നിങ്ങൾ  സംതൃപ്തനാണോ . കരയിലും കടലിലുമായി പത്ത് ദശലക്ഷം മുതൽ പതിനാല് ദശലക്ഷം വരെ  ജീവി വർഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ വെറും ഒരു വർഗം മാത്രമായ മനുഷ്യൻ എങ്ങനെ ലോകത്ത് ഇത്രയും പരിവർത്തനങ്ങൾ കൊണ്ടുവന്നു .തന്നെക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള  ജീവികളെ അവൻ എത്ര സുന്ദരമായാണ് തന്റെ കല്പനകൾക്ക് വിധേയപ്പെടുത്തുന്നത് .വേഷവിധാനങ്ങളിലും പാർപ്പിട നിർമ്മാണത്തിലും വാർത്താവിനിമയത്തിലും തുടങ്ങി അന്യ ഗ്രഹങ്ങളിൽ വരെ സാന്നിധ്യമറിയിച്ച മനുഷ്യൻ എന്ന ആറടി പൊക്കമുള്ള ജീവിക്ക് ഇതര ജീവികൾക്ക് ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് ലഭിച്ചത് . ഇത് നല്കിയത് ആരാണ് . അങ്ങനെ ആണെങ്കിൽ ഈ മനുഷ്യൻ മറ്റ് ജന്തുക്കളെപ്പോലെ ലക്ഷ്യ ബോധമില്ലാതെ ജീവിച്ച് മരിച്ച് വെറും മണ്ണായി ഒടുങ്ങുമോ .  ആരാണ് ഈ ചോദ്യങ്

മാലിക് ബിൻ ദീനാറും കള്ളനും

അസ്സലാമു അലൈകും   പ്രിയമുള്ളവരേ , ഞാനൊരു കൊച്ചു കഥ പറയാം ,ആരുടെ കഥയാണെന്നറിയുമോ . മഹാനായ മാലിക് ഇബ്നു ദീനാർ (റ) വിനെ ക്കുറിച്ച് കേട്ടിട്ടില്ലേ .നമ്മുടെ കൊച്ചു കേരളത്തിൽ  ഇസ്ലാമിന്റെ സന്ദേശം എത്തിച്ച മഹാനാണ് അദ്ദേഹം . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത് . എല്ലാവരും ശ്രദ്ധിച്ച് കേൾക്കാണേ . ഒരിക്കൽ ഒരു  കള്ളൻ രാത്രിയിൽ മാലിക് ബിൻ ദിനാർ (റ )വിന്റെ   വീടിനുള്ളിൽ  മോഷ്ടിക്കാൻ കയറി .വിലപിടിപ്പുള്ളതൊന്നും  കാണാതെ കള്ളൻ നിരാശനായി.  മാലിക് പ്രാർത്ഥനയുടെ തിരക്കിലായിരുന്നു.  താൻ തനിച്ചല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വേഗം പ്രാർത്ഥന അവസാനിപ്പിച്ച് കള്ളന്റെ മുഖത്തേക്ക് തിരിഞ്ഞു. ഞെട്ടലിന്റെയോ ഭയത്തിന്റെയോ അടയാളങ്ങളൊന്നും കാണിക്കാതെ, മാലിക് ശാന്തമായി സലാം പറഞ്ഞ് കൊണ്ട്  പറഞ്ഞു, "എന്റെ സഹോദരാ, അള്ളാഹു പൊറുക്കട്ടെ, നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു, എടുക്കാൻ കൊള്ളാത്ത ഒന്നും കണ്ടെത്തിയില്ല, നിങ്ങൾ വെറും കയ്യോടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല  അപ്പോൾ കള്ളൻ മറ്റൊരു അടുക്കളയിൽ കയറി  ഒരു കുടം നിറയെ വെള്ളവുമായി മടങ്ങി.  അയാൾ കള്ളന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "വുദു ച

ഖുർആനിലെ ശാസ്ത്രലോകം

വിശുദ്ധ ഖുർആൻ പ്രത്യക്ഷമായോ പരോക്ഷമായോ സൂചനയോ വിവരണമോ നൽകാത്തതായ യാതൊരു വിഷയവും മനുഷ്യന്റെ അറിവിൽ ഇല്ലെന്ന് നിസ്സംശയം പറയാം . വായനക്കാരന്റെ ഗ്രഹിക്കാനുള്ള കരുത്തും ഗവേഷണം ചെയ്യാനുള്ള കഴിവും ഈ യാഥാർത്യത്തെ വളരെയധികം സ്വാധീനിക്കുന്നു . മനുഷ്യ മനസ്സുകൾക്ക് ചിന്താശേഷി നല്കിയ സൃഷ്ടാവിന്റെ കലാം (വാക്യങ്ങൾ)ആണ് പരിശുദ്ധ ഖുർആൻ . അത്കൊണ്ട് തന്നെ ആ വാചകങ്ങളുടെ സത്തയെ പൂർണമായും ഉൾകൊള്ളാൻ സൃഷ്ടാവിലേക്ക് സമർപ്പിതമായ മനസ്സും ഉയർന്ന ചിന്താശേഷിയും ആവശ്യമാണ് . വിമർശകരെപ്പോലും വിസ്മയിപ്പിച്ച പാരമ്പര്യമാണ് ഖുർആൻ നമുക്ക് മുമ്പിൽ തുറന്നു കാണിക്കുന്നത് . ദൈവീക വിഷയത്തിലും സാഹിത്യത്തിലും  സാമൂഹിക ചുറ്റുപാടിലും തുടങ്ങി, മനുഷ്യൻ ഇന്നും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ സകല കൈവഴികളിൽ പോലും ഖുർആൻ വർഷങ്ങൾക്ക് മുമ്പേ പ്രവചനങ്ങളും നിഗമനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . പക്ഷേ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലാത്തതിന്നാലും മതഗ്രന്ഥത്തിന്റെ ലേബലിൽ അറിയപ്പെട്ടതിനാലും ഈ ഉദ്ധരണികൾ പലതും മുസ്ലിം ലോകത്ത് ലോകത്ത് മാത്രം അല്പം ഒതുങ്ങിപ്പോയതായി വായനകളിലൂടെ നമുക്ക് കാണാം . എന്നാൽ ഇബ്നു സീനയെയും ഇബ്നു ഹയയാനെയ